വിരുന്നുകാര്‍





എന്റേയും

നാലുപെണ്‍കുട്ടികളുടേയും

മനം നിറഞ്ഞ

ഓണാശംസകള്‍

..................................................................................
വിരുന്നുകാര്‍
കഴിഞ്ഞ മാസം അനുജനും കുടുംബവും അവധിക്ക് വന്നിരുന്നു. പതിവുപോലെ ഞങ്ങള്‍ അവരെ സ്വീകരിക്കാനായി പോകുകയും ചെയ്തു. മക്കള്‍ക്കായിരുന്നു ആവേശം മുഴുവനു. മാത്രമല്ല, അനുജനു പുതുതായി ജനിച്ച മോളെ കാണാനും വാരിപുണരാനും ഒക്കെയുള്ള മത്സരപദ്ധതികള്‍ അവര്‍ ആവിഷ്കരിച്ചിരുന്നു. എങ്കിലും, അവരുടെ കണ്‍മിഴികള്‍ കാത്തിരുന്നത് 'ഷാന്‍'എന്ന കുസൃതി പയ്യനിലായിരുന്നു.

അതെ....അവനെനിക്കും പുന്നാരയാണ്. നാട്ടിലായിരുന്നപ്പോള്‍ അവനെപ്പോഴും 'സുമിമ്മച്ചി' തന്നെയായിരുന്നു മുഖ്യം. അവന്റെ സങ്കടവും പരാതികളും എല്ലാം എന്നിലാണ്‌ അര്‍പ്പിച്ചിരുന്നത്. വികൃതിയുടെ കളിത്തോഴനായിരുന്നു അവനെങ്കിലും എനിക്കെന്നും അവനെന്റെ പുന്നാര കുസൃതിച്ചെക്കനാണ്. ഒരു മകന്റെ സ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞതും അവനിലൂടെയാണ്‌.

"അവനാണെന്റെ മയ്യിത്തും കട്ടില്‍ ചുമക്കേണ്ടവന്‍“
ഭര്‍ത്താവില്‍ നിന്നും ഇടക്കിടെ ഇങ്ങിനെ കേള്‍ക്കുമ്പോള്‍ മനസ്സിനൊരു നോവനുഭവപ്പെടുമെങ്കിലും, അതൊരു യാഥാര്‍ത്ഥ്യമായി മുന്നില്‍ കണ്ടു. അദ്ദേഹവും അവനെ ഒട്ടേറെ സ്നേഹിക്കുന്നുണ്ട്. മാത്രമല്ല, എന്റെ വീട്ടില്‍ ഒരാണ്‍തരിയില്ലാത്തതിന്റെ പോരായ്മ എന്റെ ഉമ്മ ആവോളം അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് ഒരു നിത്യാനുഭവമാണ്. അതുകൊണ്ടാകാം"വയസ്സുകാലത്ത് നമ്മുടേയും ഗതി ഇതൊക്കെതന്നെയാടൊ" എന്ന ആ ഒറ്റപ്പെടലിന്റെ ആത്മഗതം പലപ്പോഴും പുറത്തേക്ക് വരാറുള്ളത്.
"ഇല്ലെന്നേയ്....നമുക്കല്ലേ നമ്മുടെ മോനുള്ളത് "
എന്നു പറഞ്ഞ് ആ സജല നിമിഷങ്ങളെ ഞാന്‍ വഴി മാറ്റി വിടും.
(എന്റെ ഓരോ പായ്യാരം പറച്ചിലേയ്..........)

പ്രതീക്ഷിച്ചതുപോലെ തന്നെ, മോന്‍ സുമിമ്മച്ചീന്നും വിളിച്ച് ഓടി വന്നതും എന്റടുത്തേക്കായിരുന്നു വാരിയെടുത്തുമ്മവെച്ചും തലയില്‍ തലോടിയും ഞാനവനെ ചാരെയണച്ചു। വാസ്തവം പറയാലൊ... എല്ലാവരോടും കുശലം ചോദിക്കുന്നതിനിടയില്‍ ഞാനെന്റെ നാലുവയസ്സുകാരി(സമ)യെ മറന്നു. കാറില്‍ കയറാന്‍ നേരം മോളെ കാണുന്നില്ല. മനസ്സ് ഒന്ന് പിടഞ്ഞു. ( ഇപ്പോഴത്തെ കാലമല്ലേ...?). നോക്കിയപ്പൊഴുണ്ട് ആരെയോ കാത്തുനില്ക്കുന്നതു പോലെ, വിമാനത്താവളത്തിന്റെ സ്വീകരണവാതിലില്‍ അവള്‍ ....!!!?.
"എന്താ മോളെ....നമുക്ക് പോകണ്ടേ....?"

ഞാന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ ചോദിച്ചു.

"ഉമ്മച്ചീ...ഉമ്മച്ചീ....ഉപ്പച്ചി ഇനീം വന്നില്ലല്ലോ"!!?.

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം..!!

"ഉപ്പച്ചി പെരുന്നാളിനു വരും"

എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നു.
എങ്കിലും, ആ കുഞ്ഞു മനസ്സിന്റെ നോവ് ഞാനറിഞ്ഞു.
വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നുകാരനെ പോലെ എത്തുന്ന ഉപ്പച്ചിയുടെ ഒരു വലിയ രൂപം ആ ഇളം മനസ്സിലെ കാന്‍‌വാസില്‍‌ ഞാന്‍ മെനഞ്ഞിരുന്നു. കൂട്ടികൊണ്ടു പോരുമ്പോഴും അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ടേ യിരുന്നു.

ഇളം മനസ്സിന്റെ നൊമ്പരങ്ങള്‍ നാം അന്നം തേടുന്ന തത്രപ്പാടില്‍ അറിയാതെ പോകുന്നു. തെല്ലൊരിടങ്ങേര്‍ ഹൃദയത്തില്‍ ധ്വനിയുണര്‍ത്തിയെങ്കിലും ആ ധ്വനിയുടെ അകലം മോന്റെ സാമീപ്യം കുറച്ചു തന്നു. അല്ലെങ്കിലും എല്ലാം സഹിക്കേണ്ടവളാണല്ലോ ഗള്‍ഫുകാരന്റെ ഭാര്യ.


യാത്രയിലുടനീളം മോന്‍ എന്റെ അടുത്തു തന്നെയായിരുന്നു. സമയ്ക്ക് അത് അത്രയ്ക്കങ്ങോട്ട് പിടിയ്ക്കുന്നില്ലെന്ന് തോന്നുന്നു. 'കുനിട്ടും പോരും' പ്രകടമായി തുടങ്ങിയിട്ടുണ്ട്. എന്റുമ്മച്ചി...എന്റുമ്മച്ചി ന്ന് പറഞ്ഞ് ഇടി കൂടാന്‍ തുടങ്ങിയിരിക്കുന്നു അവര്‍ പരസ്പരം. ഇതൊന്നുമറിയാതെ മനോഹരമായി ചിരിച്ചു കൊണ്ട് തറവാട്ടിലെ പുതിയ താരം 'ഹണി മോള്‍ '(ഹനിന്‍) ഞാനൊന്നറിഞ്ഞില്ലേ...എന്നമട്ടില്‍ യാതൊരപരിചിതത്വവും കാണിക്കാതെ എന്റെ മൂത്തവളായ മഞ്ചുവിന്റെ മടിയില്‍ ഇരിപ്പുണ്ട്.

ഉറക്കത്തിന്റെ ആലസ്യം അലട്ടിയതിനാലാവണം അധിക പേരും മയക്കത്തിലേക്കു വഴുതിയിരിക്കുന്നു। ഞാനും ഒരൂട്ടം ആലോചിച്ചു കൊണ്ടും ഇരുന്നു। നീണ്ട പതിനഞ്ച് വര്‍ഷക്കാലത്തെ ദാമ്പത്യജീവിതത്തില്‍ ഒരുമിച്ച് ജീവിച്ചത് ഏകദേശം രണ്ടു വര്‍ഷക്കാലം । അതും പലപ്പോഴായി, മനസ്സില്‍ ഒരു നല്ല ചിത്രം വരച്ച് വരുമ്പോഴേക്കും യാത്രയാകും . തന്നിട്ടു പോയ സുന്ദര മുഹൂര്‍ത്തങ്ങളെ അനശ്വരമാക്കി മക്കളിലേക്ക് പകര്‍ന്നു നല്‍കി അന്യമായിരുന്ന ഉപ്പച്ചിയെ അവരുടെ മനസ്സില്‍ ഞാന്‍ ജീവിപ്പിച്ചു. ഇന്നവര്‍ക്ക് ഉപ്പച്ചി ജീവനാണ്. ഒരു ഭര്‍ത്താവിനു വേണ്ടി ഇതില്‍ കൂടുതല്‍ എന്താണ്‌ ചെയ്യേണ്ടത്....?
"ഉമ്മച്ചി പ്പൊ ന്താ ആലോചിച്ചത്....; ഉപ്പച്ചിയെ കുറിച്ചല്ലെ......?ഞാനും അങ്ങനെ തന്നെയായിരുന്നു." രണ്ടാമത്തെ മകള്‍ 'ചിഞ്ചു'വിന്റെ ചോദ്യവും ഉത്തരവുമായിരുന്നു അത്.
പിന്നീടെപ്പോഴൊ ഞാനും ചെറുതായൊന്നു മയങ്ങി। മൂന്നാമത്തവള്‍ 'മീനു'വിന്റെ വിളി കേട്ടാണു ഞാനുണര്‍ന്നത്.
"ഉമ്മച്ചീ വീടെത്തി".
****************************************************
“ഹയ്യോ....ഈ പിള്ളാരെ കൊണ്ടു ഞാന്‍ തോറ്റു“.
രണ്ടു പേരും വികൃതിയുടെ തകൃതിയിലാണ്. എന്തിനും ഏതിനും മത്സരം. എന്നിരുന്നാലും രണ്ടു പേര്‍ക്കും ഒരിക്കലും പിരിഞ്ഞിരിക്കാനും കഴിയില്ല. എന്നാല്‍, കണ്ടുമുട്ടിയാലോ!!!; കീരിയും പാമ്പും പോലെയാണ്. സമ ഒരു വിധത്തിലും വിട്ടു കൊടുക്കാന്‍ തയ്യാറില്ല. ഭയങ്കര വാശിക്കാരിയാണവള്‍‌. ശരിയ്ക്കും ഞാന്‍ വശം കെട്ടൂന്ന് പറയാലൊ.

ന്തായാലും അവന്‍ കിട്ടിയ സ്വാതന്ത്ര്യം ആസ്വതി‍ക്കുകയാണ് ഒച്ചയും ബഹളവുമൊക്കെയായിട്ട്, കൂ‍ട് തുറന്നു വിട്ട കിളിയെ പോലെ.

ദിനങ്ങള്‍‌ ഓരോന്നും കൊഴിഞ്ഞു തീര്‍ന്നു കൊണ്ടിരിക്കുകയാണ്। അവധിക്ക് വന്നരെ കണികാണാന്‍ പോലും കിട്ടുന്നില്ല। ന്നാലും മോനെവിടേയും പോകില്ല।
അല്ലേലും ആരെങ്കിലും ഗള്‍ഫീന്ന് വന്നാല്‍‌ അവരുടെ ഗതികേടാ...(?)। മുഴുവന്‍‌ യാത്ര തന്നെ, കുടുംബാംഗങ്ങളുമായി ചിലവഴിക്കാന്‍‌ ‍ഒരിക്കലും അവന് സമയം കിട്ടാറില്ല. ഇങ്ങിന്യാച്ചാ വരാതിരിക്യാ ഭേധം. പോയില്യങ്കിലോ..? പരിഭവം പറച്ചിലാ എല്ലാര്‍ക്കും. എന്റെ കെട്ട്യോന്റെ അവസ്ഥയും വിഭിന്നമല്ല. ബാക്കിള്ളോര്‍ നോമ്പും നോറ്റ് കാത്തിരിക്കുന്നത് വെറുത്യാ. അത്രയ്ക്ക് സങ്കടം തൊന്നും.

അവസാനം ആ ദിനവും വന്നടുത്തു. വീട്ടിലെ ഉത്സവഛായ മങ്ങി......; ഒരു തിരിച്ചു പോക്കിന്റെ ഒരുക്കങ്ങള്‍‌....മോന്‍ ഒന്നുമറിയാതെ കളിയില്‍ തന്നെയാണ്.
“ഷാന്‍ ഒരുങ്ങിക്കോ... നമുക്ക് പോകണ്ടേ..?”
“എങ്ങോട്ട്”



“ഗള്‍ഫില്‍ക്ക്”
“ഇല്ല,.. ഞാനില്ല.. ഉമ്മച്ചി പൊയ്ക്കോ”


മോന്റെ മട്ടും ഭാവവും മാറി, സന്തോഷമെല്ലാം സങ്കടത്തിന് വഴിമാറി കൊടുത്തു. അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ഒരു നിലയ്ക്കും കുട്ടി പോകാന്‍‌ സമ്മതിക്കുന്നില്ല. നിര്‍ബന്ധിച്ച് വസ്ത്രം മാറി യാത്രക്ക് തയ്യാറായിട്ടും അവന്‍‌ ഉറച്ച നിലപാടില്‍‌ തന്നെ.
“സുമിമ്മച്ചീ ന്നെ കൊണ്ടോകല്ലേന്ന് പറ....നിക്കാരാ അവിടെള്ളത്”
മോന്‍‌ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. യാത്രയാക്കാന്‍ വന്നരെയെല്ലാം കണ്ണീരണിയിച്ചു. എന്റെ മനസ്സില്‍‌ സങ്കടത്തിന്റെ പെരുമ്പറയടിച്ചു. ഒപ്പം കണ്ണീരും പെയ്തിറങ്ങി. അവനെ അവര്‍‌ ഹൃദയത്തില്‍‌ നിന്നും പറിച്ചെടുക്കും പോലെ പിടിച്ചു കൊണ്ടു പോയി. ഇനിയൊരു കാത്തിരിപ്പിന്റെ നീളം കണക്കാക്കാന്‍ ആകാതെ........... എനിക്ക് തടയാനാവില്ലല്ലോ..?.അവന്റെ തേങ്ങലുകള്‍ക്ക് മുന്‍പില്‍ ഞാന്‍ നിസ്സഹായയായി. അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് യാത്രാമംഗളമേകി.
‘അല്ലാഹുമ്മ സഹ്ഹറ ലെനാ.............’

പിടയുന്ന വാല്‍‌കഷ്ണം.......
നാം അറിയാതെ പോകുന്ന കുഞ്ഞു മനസ്സിന്റെ താളങ്ങള്‍
 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates